Saturday, September 29, 2012

ഞാനെന്റെ 'ഇടതു കയ്യിനെ' കൂടുതല്‍ സ്നേഹിക്കുന്നു, കാരണം അതാണെന്റെ ഹൃദയത്തിനു ഏറ്റവും അടുത്ത് !!!

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ: ടി രാജേഷ് എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]

ഹൃദയത്തിലെ പേശികള്‍ക്ക് രക്തം എത്തിക്കുന്നത് 'കൊറോണറി ആര്‍ടെറി'കളാണ്, 'ബ്ലോക്ക്' മൂലമോ 'കൊഴുപ്പുകള്‍' ഭിത്തികളില്‍ അടിഞ്ഞു കൂടിയോ രക്തക്കുഴലിന്റെ വ്യാസം കുറയുന്നത് പേശികളില്‍ ആവശ്യത്തിന് രക്തം എത്തിച്ചേരാതിരിക്കാന്‍ ഇടയാക്കും, ദിവസം മുഴുവന്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൃദയത്തില്‍ രക്തം എത്തി ചേരാതിരുന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ പറയേണ്ടതില്ലല്ലോ, ആ ഭാഗത്തെ പ്രവര്‍ത്തനം പെട്ടന്ന് നിലക്കുകയും, 'ഹൃദയാഘാതം' ഉണ്ടാവുകയും ചെയ്യുന്നു, ഹൃദയചികിത്സാ സൌകര്യമുള്ള അലോപതി ആശുപത്രികളില്‍ ഇങ്ങനെയുള്ള ഒരു രോഗിയെ എത്തിച്ചാല്‍ അവിടെ അവര്‍ ചെയ്യുന്ന ചികിത്സയുടെ ഏകദേശ രൂപമാണ് ഡോക്ടര്‍ സുഹൃത്തുക്കളുടെ അറിവിലേക്കായി താഴെ വിവരിക്കുന്നത്,

ബ്ലോക്കുകള്‍ നീങ്ങാനും രക്തക്കുഴലിന്റെ വ്യാസം കൂടാനും അവര്‍ ചെയ്യുന്ന ചികിത്സയാണ് 'ആന്‍ജിയോപ്ലാസ്റ്റി', ഹൃദയാഘാതം സംഭവിച്ച് ഒന്ന് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഇത് ചെയ്യാം, അപ്പോള്‍ അതിന് 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' എന്ന് പറയും, രണ്ടു രീതിയില്‍ ഇത് ചെയ്യാവുന്നതാണ്, പണ്ട് 'ഫെമറല്‍ ആര്‍ടെറി' വഴിയായിട്ടായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ ഇതിലുണ്ടായിരിക്കുന്ന മുന്നേറ്റം 'റെഡിയല്‍ ആര്‍ടെറി'യിലൂടേയും ഇത് ചെയ്യാന്‍ കഴിയുമെന്നതാണ്, കാരണം 'റെഡിയല്‍ ആര്‍ടെറി'യിലൂടെ ചെയ്യുംപോള്‍ 'ഫെമറല്‍' രീതിയെ അപേക്ഷിച്ച് ബുദ്ധിമുട്ടുകള്‍ കുറവാണ്, 'കാത്ത് ലാബി'ല്‍ ഏകദേശം നാലോ അഞ്ചോ മണിക്കൂറു കൊണ്ട് 'ആന്‍ജിയോപ്ലാസ്റ്റി' പൂര്‍ത്തിയാക്കാന്‍ കഴിയും, പൊണ്ണത്തടിയുള്ളവരിലും 'റെഡിയല്‍ ആര്‍ടെറി' കണ്ട് പിടിക്കാന്‍ വിഷമം ഉണ്ടാവില്ല, ബ്ലീഡിംഗ് ഉണ്ടായാല്‍ തന്നെ എളുപ്പത്തില്‍ നിയന്ത്രിക്കാം, കാലിലെ മുറിവില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കയ്യില്‍ ഉണ്ടാവില്ല, 'കാത്ത് ലാബി'ല്‍ നിന്നും നടന്നു തന്നെ രോഗിക്ക് വാര്‍ഡിലേക്ക് പോകാം, വേണമെങ്കില്‍ അന്ന് തന്നെ 'ഡിസ്ചാര്‍ജ്ജും' ആകാവുന്നതുമാണ്,

'ബ്ലോക്ക്' മൂലം ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ചെയ്യുന്ന ആദ്യ പടി 'ബ്ലോക്ക്' എവിടെയാണെന്ന് കണ്ടു പിടിക്കുന്ന 'ആന്‍ജിയോഗ്രാം' ആണ്, ബ്ലോക്കിന്റെ സ്ഥാനം നിര്‍ണ്ണയിച്ചാല്‍ അടുത്ത ഒരു മണിക്കൂറിനുള്ളില്‍ തന്നെ 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി'ക്ക് രോഗിയെ വിധേയമാക്കാവുന്നതാണ് , രക്തം നേര്‍മ്മയില്‍ നിര്‍ത്താനുള്ള ഗുളികകളും കൂടെ ഉള്ളിലേക്ക് കൊടുക്കും,  'ബ്ലോക്ക്' അല്ലെങ്കില്‍ 'കൊഴുപ്പ്' രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്നതാണ് ഒട്ടു മിക്ക  ഹൃദയാഘാതങ്ങള്‍ക്കും കാരണം, 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ 'റെഡിയല്‍ ആര്‍ടെറി'യിലൂടെ കടത്തി വിടുന്ന കത്തീറ്ററിന്റെ അറ്റത്ത്‌ ഗൈഡ് വയറും നേര്‍ത്ത ഒരു ബലൂണും ഘടിപ്പിച്ചിരിക്കും, ബലൂണ്‍ 'ബ്ലോക്ക്' ഉണ്ടായ സ്ഥാനത്തെത്തിച്ചാല്‍ പിന്നെ, 'അയോഡിന്‍ ടൈ' നിറച്ച് അത് വീര്‍പ്പിക്കും, ആവശ്യത്തിനു വ്യാസം എത്തിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ മിനിറ്റ് അതിനെ സ്ഥാനത്ത് തന്നെ നിര്‍ത്തും, പിന്നീട് ബലൂണ്‍ ചുരുക്കി സാവധാനം കത്തീറ്റര്‍ പിന്‍വലിക്കും, ഇതു മൂലം രക്തക്കുഴലിലെ 'കൊഴുപ്പ് 'ഭിത്തിയിലേക്ക് ഞെരുങ്ങി    കുഴലിന്റെ വ്യാസം കൂടും, ഇതേ അവസ്ഥ വീണ്ടും ഉണ്ടാകാതിരിക്കാന്‍ തല്‍സ്ഥാനത്ത് 'സ്ടെന്റും' ഉറപ്പിക്കാറുണ്ട്, സമാനമായ സാഹചര്യം വീണ്ടും ഇതേ സ്ഥാനത്ത് ഉണ്ടാകുന്നതിനെ 'സ്ടെന്റ്' തടയും.

കൂട്ടത്തിലോരാള്‍ക്ക് 'ഹൃദയാഘാതം' ഉണ്ടായാല്‍ അയാളെ എത്രയും വേഗം ഹൃദ്രോഗ ചികിത്സാ സൌകര്യമുള്ളതും ഏറ്റവും അടുത്തുത്തുള്ളതുമായ ഒരു ആശുപത്രിയിലേക്ക് മാറ്റുക, കൂടാതെ  ആശുപത്രിയില്‍ എത്തിക്കുന്നതിനിടക്ക് നിങ്ങള്‍ക്ക് ചെയ്യാവുന്ന ലളിതമായ ചില പ്രഥമ ശുശ്രൂഷകള്‍ ഒരു പക്ഷെ രോഗിയുടെ ജീവന്‍ തന്നെ രക്ഷിച്ചേക്കാം, അതാണ്‌ താഴെ വിവരിച്ചിരിക്കുന്നത്,

നെഞ്ചു വേദന വന്ന് തളര്‍ന്നിരിക്കുകയോ, കുഴഞ്ഞു വീഴുകയോ ചെയ്യുന്ന രോഗിയെ ആദ്യം തന്നെ തറയില്‍ നീണ്ടു നിവര്‍ത്തി കിടത്തുക, ആള്‍ക്ക് വേണ്ടത്ര ശുദ്ധവായു കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, നെഞ്ചിലോ കവിളിലോ തട്ടി വിളിക്കുക, കൈകാലുകളില്‍ നുള്ളി നോക്കുക, മുഖത്ത് വെള്ളം തളിക്കുക എന്നിവ കൊണ്ട് ബോധം വരുത്താന്‍ ശ്രമിക്കുക, നെഞ്ചു ഉയര്‍ന്നു താഴുന്നുണ്ടോ, മൂക്കിലൂടെ വായു സഞ്ചാരമുണ്ടോ എന്ന് നോക്കി രോഗി ശ്വാസോച്വാസം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കണം, കഴുത്തിലും കൈത്തണ്ടയിലും ഉള്ള നാഡിസ്പന്ദനം തൊട്ടു നോക്കി ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കണം, ഇവ രണ്ടും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവസ്ഥ ഹൃദയ സ്തംഭനം തന്നെ എന്ന് ഉറപ്പിക്കാം,

പ്രഥമ ശുശ്രൂഷയില്‍ ആദ്യം ചെയ്യേണ്ടത് ശ്വാസതടസ്സം നീക്കാന്‍ കഴുത്തു നേരെയാക്കി, തല അല്പം താഴ്ത്തി, കീഴ്ത്താടി ഉയര്‍ത്തി കിടത്തുക എന്നുള്ളതാണ്, ചിലപ്പോള്‍ നെഞ്ചില്‍ ഇടിക്കുന്നതിലൂടെ ഹൃദയത്തിനു ഒരു ഷോക്ക്‌ കിട്ടി പ്രവര്‍ത്തിച്ചു തുടങ്ങാനും മതി, ഇതിനു 'തംപ് വേര്‍ഷന്‍' എന്ന് പറയും, ഉടന്‍ തന്നെ രോഗിയുടെ വായും മൂക്കും വൃത്തിയുള്ള ഒരു തൂവാല കൊണ്ട് മൂടി, മൂക്കടച്ചു പിടിച്ച്, വായോടു വായ്‌ ചേര്‍ത്ത് കൃത്രിമ ശ്വാസോച്വാസം നല്‍കാന്‍ തുടങ്ങുക, മിനിറ്റില്‍ പത്ത് മുതല്‍ പതിനഞ്ചു തവണ ഇത് നല്‍കണം, ഒരു പ്രാവശ്യം അകത്തേക്ക് വായു ഊതി കയറ്റിയാല്‍, പിന്നെ മൂക്ക് തുറന്നു രോഗിയെ ഉച്ച്വസിക്കാന്‍ അനുവദിക്കണം, വീണ്ടും വായില്‍ ഊതുക, ഇങ്ങനെ ഏതാനും തവണ ചെയ്തിട്ടും രോഗി സ്വയം ശ്വസിക്കുന്നില്ലെങ്കില്‍, രോഗിയുടെ നെഞ്ചില്‍, 'സ്ടെര്‍ണ'ത്തിന്റെ വശത്തായി ഹൃദയഭാഗത്ത് ഒന്നിന് മീതെ രണ്ടു കൈപ്പത്തികളും വച്ച് ശക്തിയില്‍ താഴേക്ക് അമര്‍ത്തുക, ഓരോ അമര്‍ത്തലിലും ഹൃദയം ചുരുങ്ങി രക്തം പുറത്തേക്ക്പം പ് ചെയ്യപ്പെടും, കൈ വിടുമ്പോള്‍ വീണ്ടും ഹൃദയത്തിലേക്ക് രക്തം നിറയും, ഇങ്ങനെ കൃത്രിമമായി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തണം, മിനിറ്റില്‍ എണ്‍പത് പ്രാവശ്യം ഇങ്ങനെ ചെയ്യണം, ഒരാളേ പ്രഥമ ശുശ്രൂഷക്ക് ഉള്ളൂ എങ്കില്‍ പത്തു മുതല്‍ പന്ത്രണ്ടു വരെ പ്രാവശ്യം നെഞ്ച് അമര്‍ത്തിയതിനു ശേഷം ഒന്ന് രണ്ടു തവണ വായിലൂടെ കൃത്രിമ ശ്വാസം നല്‍കാം, ശുശ്രൂഷക്ക് രണ്ടാള്‍ ഉണ്ടെങ്കില്‍ അഞ്ചു മുതല്‍ ആറ് പ്രാവശ്യം വരെ നെഞ്ച് അമര്‍ത്തിയതിനു ശേഷം ഒരു പ്രാവശ്യം കൃത്രിമ ശ്വാസം നല്‍കാം, രോഗി സ്വയം ശ്വസിക്കാനും ഹൃദയം സ്വയം സ്പന്ദിക്കാനും തുടങ്ങുന്നത് വരെ ഇങ്ങനെ ചെയ്യണം, രണ്ട് മൂന്നു മിനിട്ട് കൂടുംപോള്‍ ശ്വാസോച്ച്വാസവും ഹൃദയ സ്പന്ദനവും പരിശോധിക്കണം, സാധാരണ ഗതിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഇതൊക്കെ തുടരണം, അതായത് ആംബുലന്‍സോ മറ്റു വാഹനങ്ങളിലോ കയറ്റുംപോള്‍ പോലും കൃത്രിമമായി ശ്വാസം കൊടുക്കുന്നതും നെഞ്ച് അമര്‍ത്തുന്നതും നിര്‍ത്തരുത്, പിന്നെ ഏറ്റവും അടുത്തുള്ള ഹൃദ്രോഗ ചികിത്സ സൌകര്യമുള്ള ആശുപത്രിയില്‍ രോഗിയെ വേഗം എത്തിക്കണം, ആശുപത്രിയില്‍ ഫോണ്‍ ചെയ്തു നിങ്ങള്‍ രോഗിയേയും കൊണ്ട് വരുന്നുണ്ട് എന്ന് പറയുന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും,

നേരത്തെ ഹൃദ്രോഗം വന്നിട്ടുള്ള ആളിന്റെ ഡ്രസ്സ്‌ പോക്കറ്റില്‍ ചിലപ്പോള്‍, എന്തെങ്കിലും സംഭവിച്ചാല്‍ നാവിനടിയില്‍ വക്കേണ്ടുന്ന ഗുളിക, കവറിലാക്കി പേരും ഉപയോഗിക്കേണ്ട വിധവും എഴുതി സൂക്ഷിക്കുന്നതിന് ഒട്ടു മിക്ക ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്, അത് രോഗിയില്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുക, ഉണ്ടെങ്കില്‍ ഉടനേ അത് രോഗിയുടെ നാവിനടിയില്‍ വച്ച് കൊടുക്കുക, അയാളുടെ ഫോണ്‍ ബുക്കില്‍ നിന്നും അടിയന്തിര സഹായത്തിനു വിളിക്കേണ്ടുന്ന ഫോണ്‍ നംപരില്‍ കോണ്ടാക്റ്റ് ചെയ്ത് അവരോട് നിങ്ങള്‍ ഏത് ആശുപത്രിയിലേക്കാണ് രോഗിയേയും കൊണ്ട് പോകുന്നതെന്ന് വിളിച്ചു പറയുക,

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ: ഹരികൃഷ്ണന്‍ എം എസ് എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]    

ഹൃദ്രോഗം ഒരു ജീവിത ശൈലീ രോഗമാണെന്ന് വേണമെങ്കില്‍ പറയാം, കാരണം ഭക്ഷണ ശീലത്തില്‍ വന്ന മാറ്റങ്ങള്‍, വ്യായാമം ഒട്ടും തന്നെ ഇല്ലായ്ക, പുകവലി, മാനസിക വൈഷമ്യങ്ങള്‍, പ്രമേഹം, ഹൈപര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍, പൊണ്ണത്തടി തുടങ്ങിയവയൊക്കെയാണ് ഹൃദ്രോഗമുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍, ജീവനെ നിലനിര്‍ത്താന്‍, കൊളസ്ട്രോള്‍ ശരീരത്തില്‍ ആവശ്യത്തിനു വേണം താനും,  മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാവരും രക്ത പരിശോധന നടത്തി കൊളസ്ട്രോളിന്റെ പ്രശ്നങ്ങളില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്, പ്രത്യേകിച്ചും കൊളസ്ട്രോള്‍ പാരംപര്യം ഉള്ളവര്‍, കൊളസ്ട്രോള്‍ നോക്കുമ്പോള്‍ ആകെ നില മാത്രം നോക്കിയത് കൊണ്ട് കാര്യമില്ല, എല്ലാ കൊളസ്ട്രോള്‍ ഘടകങ്ങളുടേയും ഇനം തിരിച്ചുള്ള പരിശോധനയായ 'ലിപിഡ് പ്രൊഫൈല്‍' തന്നെ നോക്കണം, ആകെ കൊളസ്ട്രോള്‍ ഇരുനൂറില്‍ താഴെയും, എച് ഡി എല്‍ മുപ്പത്തിഅഞ്ചില്‍ കൂടുതലും, എല്‍ ഡി എല്‍ നൂറ്റിമുപ്പതില്‍ താഴെയും, ട്രൈ ഗ്ലിസറായ്ടുകള്‍ നൂറ്റിഅന്‍പതില്‍ താഴെയും, വി എല്‍ ഡി എല്‍ നാല്പതില്‍ താഴെയും ആണ് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ വേണ്ടത്, എല്ലാം അളവുകളും, മില്ലിഗ്രാം പെര്‍ ഡെസിലിറ്ററില്‍ വേണം മനസ്സിലാക്കാന്‍, കൂടാതെ ആകെ കൊളസ്ട്രോളും എച് ഡി എല്ലും ആയുള്ള അനുപാതം മൂന്നില്‍ താഴെയും, എല്‍ ഡി എല്ലും, എച് ഡി എല്ലും ആയുള്ള അനുപാതം ഒന്നര മുതല്‍ മൂന്നരക്കിടക്കും ആയിരിക്കണം, കൊളസ്ട്രോള്‍ ഉണ്ടെന്നു തീരുമാനിക്കപ്പെട്ടാല്‍, പുകവലി, വറുത്തതും പൊരിച്ചതും ഭക്ഷിക്കുന്നത് ഇവ കഴിയുന്നതും ഒഴിവാക്കണം, പാചകത്തിന് എണ്ണ വളരെ കുറച്ചേ ഉപയോഗിക്കാവൂ, പതിവായി മുപ്പതു മിനിട്ടോളം വ്യായാമം ചെയ്യണം, കാരണം വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണുകള്‍ ഹൃദയത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്, ഇത് കൊളസ്ട്രോള്‍ കുറയ്ക്ക്ന്നത് കൂടാതെ, ബി പി കുറഞ്ഞു രക്ത പ്രവാഹം സുഗമമാക്കാനും സഹായിക്കുന്നു, കൂടാതെ പ്രമേഹവും നിയന്ത്രണത്തില്‍ ആകുന്നു, പുകവലിക്കാരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത മൂന്ന് ഇരട്ടിയാണ്, ഇത്തരക്കാരില്‍ രക്തം കട്ടി പിടിക്കാനുള്ള സാധ്യതയും കൂടും, കൂടാതെ രക്തക്കുഴലിന്റെ ഉള്‍ഭിത്തികളില്‍ കൊഴുപ്പടിയുകയും, അതുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടത്തിന്റെ അളവ് കുറയ്ക്കുന്ന 'അതീറോസ്ക്ലീറോസിസ്' എന്ന രോഗം ഉണ്ടാകുകയും ചെയ്യും, കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താത്തവരില്‍ ക്രമേണ പൊണ്ണത്തടി പ്രകടമാവുകയും, അത് നേരിട്ട് ഹൃദയ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു, തടി നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്റെ കലോറി കുറക്കുകയും, വ്യായാമം കൂട്ടുകയും മാത്രമേ മാര്‍ഗ്ഗമുള്ളൂ, ഹൃദ്രോഗത്തിന്റെ കാരണങ്ങളില്‍ ഒന്നായ ഹൈപ്പര്‍ ടെന്‍ഷന്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ അത് തടഞ്ഞു നിര്‍ത്താനാവും, ആയതിനാല്‍ ബി പി ക്കുള്ള പരിശോധന കൃത്യമായ കാലയളവുകളില്‍ നടത്തിയിരിക്കണം, കാരണം ബി പി ഉള്ളവരില്‍ രക്തക്കുഴലിന്റെ ഭിത്തികളുടെ ഇലാസ്തികത കുറയുകയും, അവിടങ്ങളില്‍ രക്തം കട്ട പിടിച്ചു രക്ത ചംക്രമണം കുറക്കാനും ഇട വരും, ഇത്തരക്കാരില്‍ 'അതീറോസ്ക്ലീറോസിസ്' പോലുള്ള രോഗങ്ങള്‍ വളരെ നേരത്തേ പ്രകടമാകുന്നതാണ്, കൂടാതെ ഇവരില്‍ ഹൃദ്രോഗ സാധ്യത നാല്പത്തിയെട്ട് ശതമാനത്തോളം അധികവുമാണ്‌, നോര്‍മല്‍ ബി പി നൂറ്റിയിരുപത് എന്പതാണ്, ഇത് നൂറ്റിനാല്പത് തൊണ്ണൂറ് ആയാല്‍ നിശ്ചയമായും ചികിത്സ സ്വീകരിക്കേണ്ടതാണ്, പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത ഇരട്ടി ആണ്, പ്രമേഹത്തില്‍ വേദനയറിയുന്ന നാഡികള്‍ക്ക് പ്രവര്‍ത്തന വൈകല്യം വരുന്നതാണ് ഇവരില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്, എത്ര ഗൌരവമായ ഹൃദ്രോഗം വന്നാലും വേദന തോന്നാത്തത് മൂലം യഥാസമയം അവര്‍ക്ക് ചികിത്സ എടുക്കാന്‍ കഴിയാതേ വരുന്നു, അത് കൊണ്ട് പ്രമേഹ രോഗത്തെ ഹൃദ്രോഗികളില്‍ കര്‍ശനമായി നിയന്ത്രിച്ചേ മതിയാകൂ,

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ നിവേദിത എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]

ഭക്ഷണം ക്രമീകരിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നീ രോഗങ്ങള്‍ വരുവാനുള്ള സാധ്യത കുറയ്ക്കും, ഒരിക്കല്‍ ഹൃദയാഘാതമുണ്ടായവരും, 'അതെറോസ്ക്ലീറോസിസ്' രോഗമുള്ളവരും ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തണം, ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണം എന്നാല്‍ അത് രക്തത്തിലെ എല്‍ ഡി എല്‍ കൊളസ്ട്രോള്‍, ഷുഗര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ശരീരഭാരം എന്നിവയെ കുറയ്ക്കുന്നതിനോടൊപ്പം ഹൃദയത്തിന് യോജിച്ചതും ആയിരിക്കണം, ഏതൊക്കെ ഭക്ഷണം ഒഴിവാക്കി എന്തൊക്കെ ശീലിച്ചാല്‍ ഹൃദയാരോഗ്യം നേടാം എന്ന് ബോധവല്‍ക്കരിക്കുന്നതാണ് ഉത്തമമായ ആഹാര പദ്ധതി, അതാണ്‌ താഴെ വിവരിച്ചിരിക്കുന്നത്,

ആദ്യം രക്തത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന 'ആകെ കൊളസ്ട്രോള്‍' കുറക്കുന്നതിനുള്ള ആഹാരങ്ങളെ പറ്റി പറയുന്നു, കൊഴുപ്പടങ്ങിയ പാല്‍, വെണ്ണ, തൈര് എന്നിവ ഒഴിവാക്കി, പകരം കൊഴുപ്പ് മാറ്റിയ പാല്‍ അതായത് 'സ്കിമ്മ്ട് മില്‍ക്ക്' ഉപയോഗപ്പെടുത്തണം, മൃഗങ്ങളുടെ അവയവങ്ങള്‍, കരള്‍, വൃക്ക, തലച്ചോര്‍, മുട്ടയുടെ മഞ്ഞ, ടിന്നിലടച്ച ഭക്ഷണം, സോസേജ്, ഹാം, പീനട്ട് ബട്ടര്‍ എന്നിവ ഒഴിവാക്കി പകരം ആവിയില്‍ വെന്ത മത്സ്യം, കോഴി, താറാവ് എന്നിവയുടെ മാംസം ഉപയോഗിക്കാം, മൈദ കൊണ്ടുള്ള കുക്കീസ്‌, പറ്റീസ്, പേസ്ട്രീസ്, കേക്ക്, സമോസ എന്നിവ ഒഴിവാക്കി പകരം, തവിട് കളയാത്ത ഗോതംപ് പൊടി പലഹാരത്തിന് ഉപയോഗിക്കാവുന്നതാണ്‌, കൊഴുപ്പടങ്ങിയ വെണ്ണ, പാല്‍പ്പാട, ഹൈഡ്രോജനേട്ടട് കൊഴുപ്പുകള്‍ എന്നിവ ഒഴിവാക്കി പകരം പോളിസാച്ചുറെട്ടട് ഫാറ്റി ആസിഡ് അടങ്ങിയ ഒലീവ്, പീനട്ട് എണ്ണകള്‍ ഉപയോഗിക്കാം, ഐസ്ക്രീമിലോ, പാല്‍പ്പാടയിലോ വെണ്ണയിലോ ചേര്‍ത്ത പഴങ്ങള്‍ ഒഴിവാക്കി പകരം പഴകാത്തതും കേടുവരാത്തതുമായ പഴങ്ങള്‍, ഉണക്കി ടിന്നിലടച്ച പഴങ്ങള്‍ എന്നിവ ഉപയോഗിക്കാം, കിഴങ്ങ് വര്‍ഗങ്ങള്‍ ഒഴിവാക്കി പകരം, പച്ചക്കറികള്‍ ഉപയോഗിക്കാം.

ഇനി രക്തത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന ട്രൈഗ്ലിസറൈഡിനെ കുറക്കുന്നതിനുള്ള ആഹാര ക്രമങ്ങള്‍:- കൊഴുപ്പ് ചേര്‍ന്ന ഭക്ഷണം, പഞ്ചസാര, പഞ്ചസാര അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ അതായത് കാര്‍ബണേട്ടട് പാനീയങ്ങള്‍, പഴച്ചാറുകള്‍, ലഘു പലഹാരങ്ങള്‍, തേന്‍, ജാം, ജെല്ലി, ചോക്കലേറ്റ്, കാന്‍ഡി എന്നിവ കുറച്ചു മാത്രം കഴിക്കുക, ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, ശരീരത്തിന്റെ ഭാരം കുറയ്ക്കുക, മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുക, എന്നിവ

ഇനി ഹൃദയത്തിന്റെ സാമാന്യ ആരോഗ്യത്തിന് ശീലിക്കേണ്ടവ പറയുന്നു, തവിട് കളയാത്ത ധാന്യങ്ങള്‍, ഗ്ലൂക്കോസിന്റെ ആഗിരണം ദീര്‍ഘിപ്പിക്കുവാന്‍ കഴിവുള്ള, നാരുകളടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ബ്രെഡ്‌, ചുവന്ന അരി, ഓട്ട് ബ്രാന്‍ തുടങ്ങിയവ, കൊഴുപ്പ് പൂര്‍ണ്ണമായി മാറ്റിയതോ, കുറഞ്ഞതോ ആയ പാലും, പാലുല്‍പന്നങ്ങളും, വേവിച്ചതും വേവിക്കാത്തതും ആയ പച്ചക്കറികള്‍, വെളുത്തുള്ളി, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങള്‍, മുട്ടയുടെ വെള്ള, തൊലി കളഞ്ഞ കോഴിയിറച്ചി, സോയാബീനും സോയാമില്‍ക്കും, ദിവസവും എട്ടു മുതല്‍ ഒന്‍പതു ഗ്ലാസ്‌ വരെ ശുദ്ധജലം, ഒന്ന് മുതല്‍ മൂന്നു ടീസ്പൂണ്‍ വരെ എണ്ണ ഉപയോഗപ്പെടുത്തിയുള്ള പാചകം, നിത്യം നാരുകള്‍ സമൃദ്ധമായ ഉലുവ കഴിക്കുക, പപ്പായ, ഓറഞ്ച്, ആപ്പിള്‍, പേരക്കാ, നെല്ലിക്ക, മാംപഴം, ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങള്‍ കഴിക്കുക, ദിവസവും മുപ്പതു മിനിട്ട് വീതം നടക്കുന്നത് പോലെയുള്ള ചിട്ടയായ വ്യായാമങ്ങള്‍ എന്നിവ

ഹൃദയത്തിന്റെ ആരോഗ്യത്തിന് ശീലിക്കേണ്ടാത്തവ തുടര്‍ന്ന് പറയുന്നു,കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, മൃഗക്കൊഴുപ്പ്, നെയ്യ്, തൈര്, വെണ്ണ തുടങ്ങിയ പൂരിത കൊഴുപ്പുകള്‍ ഒഴിവാക്കി പകരം ഒലീവ് എണ്ണ, തവിടെണ്ണ, സൂര്യകാന്തി എണ്ണ, സോയാ എണ്ണ, സഫോള എണ്ണ എന്നീ മോണോസാച്ചുറെട്ടട്, പോളിസാച്ചുറെട്ടട് ആയ കൊഴുപ്പുകള്‍ ഉപയോഗിക്കുന്നത്, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, മുട്ടയുടെ മഞ്ഞ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ മത്സ്യവും, മറ്റു ഭക്ഷണങ്ങളും, ടിന്നിലടച്ചതും മധുരത്തില്‍ പൊതിഞ്ഞതുമായ പഴങ്ങള്‍, പൊട്ടറ്റോ ചിപ്സ്, കോണ്‍ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, പഞ്ചസാര, കെച്ചപ്പ്, സിറപ്പ്, ജാം, കേക്ക്, ഐസ്ക്രീം, സോസേജ് എന്നിവ, മട്ടന്‍, ബീഫ് തുടങ്ങിയ മൃഗങ്ങളുടെ മാംസവും, അവയവങ്ങളും, ചെമ്മീന്‍, കക്ക, കൊഴുപ്പടങ്ങിയ പാലും, പാലുല്‍പ്പന്നങ്ങളും, ഉണങ്ങിയ പഴങ്ങളും പരിപ്പുകളും, മൈദയും, അത് ചേര്‍ന്ന മറ്റു പലഹാരങ്ങളും എന്നിവ, കൂടാതെ മദ്യപാനശീലം പാടേ വര്‍ജ്ജിക്കണം, കൂടാതെ എല്ലാ ഭക്ഷണത്തിലും ഉപ്പിന്റെ അളവ് കുറക്കണം, ഉപ്പും സോഡിയവും കൂടുതലുള്ള ടിന്നിലടച്ച സൂപ്പും മറ്റു ഭക്ഷണങ്ങളും ഒഴിവാക്കേണ്ടവയില്‍ ഉള്‍പ്പെടും,

രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിക്കുംപോള്‍, ആ തടസ്സത്തെ മറികടന്ന് രക്ത ഓട്ടം സുഗമാക്കാനായി, ശരീരത്തില്‍ നിന്ന് തന്നെ എടുക്കുന്ന മറ്റൊരു രക്തക്കുഴല്‍ അല്ലെങ്കില്‍ 'ഗ്രാഫ്റ്റ്' ബ്ലോക്കിന്റെ ഇരു ഭാഗത്തുമായി തുന്നിപ്പിടിപ്പിക്കുന്നു, ഈ ശസ്ത്രക്രിയക്ക്‌ 'കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ഗ്രാഫ്ടിംഗ്'അല്ലെങ്കില്‍ 'ബൈപ്പാസ് ശസ്ത്രക്രിയ' എന്ന് പറയും, രക്തക്കുഴലുകളില്‍ എവിടെയാണ് ബ്ലോക്ക്, എന്താണ് അതിന്റെ സ്വഭാവം, എത്രയിടത്ത് ബ്ലോക്കുണ്ട്, എത്ര മാത്രം രക്തഓട്ടം തടസ്സപ്പെട്ടു എന്നിവയൊക്കെ വിലയിരുത്തിയാണ് ബൈപാസ് തന്നെ വേണോ എന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നത്, ആകെയുള്ള ഹൃദ്രോഗികളില്‍ മുപ്പതു ശതമാനത്തോളം പേരിലേ ഇത് ചെയ്യേണ്ടി വരാറുള്ളൂ, സാധാരണ ഗതിയില്‍ നാല് മുതല്‍ അഞ്ചു മണിക്കൂര്‍ നേരം ജനറല്‍ അനസ്തേഷ്യ നല്‍കി രോഗിയുടെ മിടിക്കുന്ന ഹൃദയത്തിലാണ് വിദഗ്ധനായ ഒരു സര്‍ജന്റെ നേതൃത്വത്തില്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ ഈ  ശസ്ത്രക്രിയ ചെയ്യുന്നത്, ശസ്ത്രക്രിയക്ക് ശേഷം രോഗിയെ നിരീക്ഷണങ്ങള്‍ക്കായി കാര്‍ഡിയാക് സര്‍ജിക്കല്‍ ഐ സി യു വിലേക്ക് മാറ്റും, വിശ്രമത്തിന്റെ ആദ്യ ദിവസം തന്നെ രോഗിക്ക് കിടക്കയില്‍ എഴുന്നേറ്റിരുന്ന് ചായ, കാപ്പി, സൂപ് തുടങ്ങിയ പാനീയങ്ങള്‍ കഴിക്കാം, രണ്ടാം ദിവസം മുതല്‍ ലഘു ഭക്ഷണം കഴിച്ചു തുടങ്ങാം, കൂടാതെ കസേരയില്‍ എഴുന്നേറ്റിരിക്കാനും, ഐ സി യു വിനകത്ത് പതുക്കെ നടക്കാനും കഴിയും, മൂന്നാം ദിവസം വാര്‍ഡിലേക്കോ, റൂമിലേക്കോ മാറ്റും, ശസ്ത്രക്രിയ കഴിഞ്ഞ് ആറു മുതല്‍ പത്തു ആഴ്ചക്കുള്ളില്‍ കഴുത്ത്, തോള്‍, നെഞ്ച്, പുറം ഇവിടങ്ങളിലെ മാംസപേശികളില്‍ വേദന അനുഭവപ്പെടും, വെറുതേ ചൂട് വെള്ളത്തില്‍ കുളിക്കാനാണ് ഇതിന് ആലോപതിയില്‍ നിര്‍ദേശിക്കാറ്, എന്നാല്‍ അത് മതിയോ? മൂന്നു മാസം കഴിഞ്ഞ് നെഞ്ചെല്ല് പൂര്‍ണ്ണമായി ഉണങ്ങാതെ അഞ്ചു കിലോയില്‍ കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കാനും രോഗികളെ അനുവദിക്കാറില്ല,

നുറുങ്ങുകള്‍ :-
മിനിറ്റില്‍ എഴുപതു തവണ വച്ച്, പ്രതി ദിനം ഒരു ലക്ഷം തവണയും, ഒരായുസ്സില്‍ ഇരുനൂറ്റി അമ്പതു കോടി തവണയും ഒരു മനുഷ്യന്റെ ഹൃദയം മിടിക്കും, ഹൃദയമാണ് ഒരു മനുഷ്യന്റെ ജീവിതത്തില്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ഏറ്റവുമൊടുവില്‍ നിലക്കുന്നതും, ഒരു ദിവസം ഹൃദയം ഒന്പതിനായിരത്തോളം ലിറ്റര്‍ രക്തം പമ്പ് ചെയ്യും, ഇത് ഒരു ദിവസം ഒരു വീട്ടില്‍ വേണ്ട വെള്ളത്തിന്റെ ഒന്‍പത് ഇരട്ടിയോളം വരും, കുട്ടികളില്‍ പള്‍സ് നിരക്ക് മിനിറ്റില്‍ തൊണ്ണൂറിനും നൂറ്റി ഇരുപതിനും ഇടയിലാണ്, എന്നാല്‍ മുതിര്‍ന്നവരില്‍ ഇത് ശരാശരി എഴുപത്തി രണ്ട് ആണ്, ശരീരത്തില്‍ ആകെ മൊത്തം അഞ്ചര ലിറ്റര്‍ രക്തം ഉണ്ട്, ഇത് മിനിറ്റില്‍ മൂന്ന് തവണ വച്ച് ശരീരം മൊത്തം ചുറ്റി വരും, ഒരു ദിവസം ആകെ പത്തൊന്‍പതിനായിരത്തോളം കിലോമീറ്റര്‍ ഇത് സഞ്ചരിക്കും,

Thursday, September 27, 2012

ഗ - വു - ട്ട് ........ ഗൌട്ട് !...ഗൌട്ടേ!!


[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ഡോക്ടര്‍ ബി. പത്മ കുമാര്‍ എഴുതിയ ഒരു ലേഖനത്തിന്റെ റിവ്യൂ ആണ് താഴെ, ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക് ഉപകാരപ്പെടുമെന്ന സദുദ്ദേശത്തില്‍ ആണ് എഴുതിയിരിക്കുന്നത്]

ഗൌട്ട് രോഗികള്‍ യൂറിക് ആസിഡ് എന്ന് കേള്‍ക്കുംപോഴേ നിലവിളിക്കും, കാരണം അവരുടെ സന്ധികളില്‍ വേദനയുടെ തീ കോരിയിടാന്‍ ഈ പ്രപഞ്ചത്തില്‍ ഒന്നിനേ കഴിവുള്ളൂ, അത് യൂറിക് ആസിഡ് ആണ്, അത് അവര്‍ക്ക് അറിയുകയും ചെയ്യാം, അത് കൊണ്ടാണല്ലോ 'പ്രസവ വേദന സഹിക്കാം, ഗൌട്ടിന്റെ വേദന അസഹനീയം' എന്ന് എട്ടും പത്തും പെറ്റ അമ്മമാര്‍ കൂട്ടത്തോടെ ആശുപത്രി വാര്‍ഡുകളില്‍ കിടന്ന്നി ലവിളിക്കുന്നത്, സുഹൃത്തുക്കളേ ആ 'ഗൌട്ടാണ്' താഴെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പതിനൊന്ന് പാരഗ്രാഫുകളില്‍ 'യൂറിക് ആസിഡു'മായുള്ള  തന്റെ ദാമ്പത്യ ജീവിതത്തെ തലനാരിഴ കീറി പരിശോധിക്കുന്നത്‌, ശേഷം സ്ക്രീനില്‍ ....

1] മനുഷ്യനെ ബാധിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന രോഗങ്ങളില്‍ ഒന്നാണ് ഗൌട്ട്, ഈജിപ്ഷ്യന്‍ മമ്മികളില്‍ ഗൌട്ടിനു സമാനമായ സന്ധി ഘടനാ വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഗൌട്ടിന്റെ ചരിത്രത്തില്‍  രസകരമായിട്ട് തോന്നിയത് അതിനേ കുറിച്ചുള്ള 'ഹിപ്പോക്രാട്ടിസി'ന്റെ പരാമര്‍ശം ആണ്, "സ്ത്രീകളില്‍ ആര്‍ത്തവം അവസാനിക്കാതെ ഉണ്ടാവാത്തതും, ഒരിക്കല്‍ ഉണ്ടായാല്‍ നാല്പതു ദിവസത്തേക്കെങ്കിലും തുടര്‍ച്ചയായി സന്ധികളില്‍ നീരും വേദനയും ഉണ്ടാക്കുന്നതും ആയ രോഗമാണ് ഗൌട്ട് എന്നാണ് അദ്ദേഹത്തിന്റെ കണ്ടു പിടുത്തം, 'ഗൌട്ട്' എന്ന വാക്ക് ഉണ്ടായത് തന്നെ 'തുള്ളി' എന്നര്‍ത്ഥമുള്ള 'ഗട്ട' എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് , പദ വ്യുല്‍പത്തിക്കനുസരിച്ച് ഭൂതങ്ങളാണ് തുള്ളി തുള്ളിയായി സന്ധികളില്‍ വിഷദ്രാവകം ഇറ്റിച്ച്‌ ഈ രോഗം ഉണ്ടാക്കുന്നത്, സര്‍ 'ആല്ഫ്രെഡ് ഗാരോസ്' എണ്ണൂറ്റി നാല്പത്തിയെട്ടില്‍ ഗൌട്ടിന്റെ കാരണക്കാരന്‍ 'യൂറിക്ആസിഡ്' ആണ് എന്ന് കണ്ടെത്തുന്നത് വരെ ഈ അന്ധവിശ്വാസം തുടര്‍ന്നു.

2] ഇന്ന് ഗൌട്ടിന്റെ നിരക്ക് വളരെയധികം കൂടി വരുന്നുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമീണരില്‍ ഇത് ആയിരത്തിലൊന്ന് മാത്രമാണെങ്കില്‍, ദക്ഷിണേന്ത്യയിലെ ഒരു നഗരത്തില്‍ മാത്രം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, പതിനഞ്ചു ശതമാനത്തോളം വരുന്ന രോഗികള്‍, മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണെന്നാണ്‌, ആഡംബരമായി ജീവിതം നയിക്കുന്ന പുതുതലമുറയുടെ ജീവിത ശൈലീ രോഗമായി വേണമെങ്കില്‍ ഇതിനെ കണക്കാക്കാം, ഫാസ്റ്റ് ഫുഡ്‌ ഭക്ഷണം, മദ്യപാനം, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കാ തകരാറുകള്‍, ഡയബറ്റിസ്, 'ടൈയൂറട്ടിക്സ്' മരുന്നുകളുടെ വ്യാപക ഉപയോഗം, ഉയരുന്ന ആയുര്‍ ദൈര്‍ഘ്യം ഇവയൊക്കെ ഇവരില്‍ ഗൌട്ടിന്റെ വളര്‍ച്ചാ നിരക്ക് കൂട്ടുന്ന ഘടകമായി.

3] മിക്കവാറും ആളുകളില്‍ രാത്രി രണ്ടിനും ഏഴിനും ഇടയിലുള്ള സമയത്താണ് ഗൌട്ട് ആദ്യമായി പ്രകടമാകുന്നത്, തൊണ്ണൂറു ശതമാനം പേരിലും ഇത് കാലിന്റെ പെരുവിരല്‍ സന്ധിയില്‍ വേദന, നീര്, ചൂട്, ചുവപ്പ്, തൊടുന്നതിലുള്ള അസഹ്യത ആയാണ് തുടങ്ങുന്നത് , ബാക്കിയുള്ള പത്തു ശതമാനം പേരില്‍ ഇത് കണങ്കാല്‍, ഉപ്പൂറ്റി, കാല്‍മുട്ട്, മണിബന്ധം, കൈവിരല്‍, കൈമുട്ട് ഇവിടങ്ങളിലെ സന്ധികളെ ആശ്രയിച്ചും, മുന്‍പ് ഏതെങ്കിലും തരത്തില്‍ പരുക്കുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവിടങ്ങളിലായിരിക്കും ഈ രോഗം ആദ്യം ബാധിക്കുക, ഇരു കൂട്ടരിലും വേദന ആദ്യത്തെ മണിക്കൂറില്‍ തന്നെ മൂര്‍ധന്യത്തിലെത്തുമെങ്കിലും, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് മാറും, മറ്റു ലക്ഷണങ്ങള്‍ ഒരാഴ്ച കൊണ്ടും ശമിക്കും, ചികിത്സക്കായി വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്ത പക്ഷം ആറു മാസം തൊട്ട് രണ്ടു വര്‍ഷം വരെയുള്ള ഇടവേളയില്‍ ഇത് വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത, വേദനയും നീര്‍ക്കെട്ടും ആദ്യത്തെ ആഘാതത്തെ അപേക്ഷിച്ച് കുറവായിരിക്കും എന്നത് മാത്രമേ മെച്ചമായിട്ടുണ്ടായിരിക്കൂ, ശരിയായി ചികിത്സ ചെയ്തില്ലെങ്കില്‍ പത്തു വര്‍ഷത്തിനു ശേഷം ഇത് വീണ്ടും ഒന്നിലധികം സന്ധികളെ ബാധിച്ചു ഒരു ദീര്‍ഘകാല സന്ധിവാതരോഗമായി മാറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല, ശരീരത്തില്‍ നിന്നും യഥാസമയം വിസര്‍ജ്ജിക്കപ്പെടാത്ത യൂറിക് ആസിഡ് വര്‍ഷങ്ങള്‍ കൊണ്ട് പരലുകളായി രൂപാന്തരപ്പെടുകയും, അത് കൈവിരലുകള്‍, കാല്‍മുട്ടുകള്‍, ചെവി, സ്നായുക്കള്‍ തുടങ്ങിയ ശരീര ഭാഗങ്ങളില്‍ തടിപ്പുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു, ഇതിനു 'ടോഫൈ' എന്ന് പറയും, തുടര്‍ന്ന് ടോഫൈയുടെ മുകളില്‍ വ്രണമുണ്ടാവുകയും, അത് പൊട്ടി വെളുത്ത പേസ്റ്റ് രൂപത്തില്‍ യൂറിക് ആസിഡ് പുറത്തു വരുകയും ചെയ്യുന്നു, നീര് വച്ച സന്ധിയില്‍ നിന്നും കുത്തിയെടുക്കുന്ന ദ്രാവകത്തില്‍ കാണപ്പെടുന്ന യൂറിക് ആസിഡ് പരലുകളാണ് രോഗനിര്‍ണയത്തിന് സഹായിക്കുന്നത്, കൂടാതെ രോഗിയുടെ രക്തത്തിലെ യൂറിക് ആസിഡ് അളവും കൂടിയിരിക്കും, എക്സ്-റെ പരിശോധനയില്‍ സന്ധികളിലെ അസ്ഥി ദ്രവിച്ചിരിക്കുന്നതായും, നീര്‍വീക്കം വ്യാപിച്ചിരിക്കുന്നതായും കാണാവുന്നതാണ്,

4] ഗൌട്ടിനെ ചികിത്സിക്കാന്‍ വേദനാസംഹാരികളാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്, ആറാം നൂറ്റാണ്ടില്‍ 'കൊള്‍ക്കിസം ഓട്ടംനേല്‍' എന്ന ചെടിയില്‍ നിന്നും 'കൊള്‍ക്കിസൈന്‍ 'എന്ന മരുന്ന് വേര്‍തിരിച്ചെടുത്തു ഉപയോഗിച്ച് തുടങ്ങി, ഈ ഗുളികകള്‍ പത്തു മണിക്കൂറിനുള്ളില്‍ പത്തെണ്ണം കഴിച്ചിട്ടും സന്ധി വേദന കുറഞ്ഞില്ലെങ്കില്‍ അത് ഗൌട്ട് കൊണ്ടല്ലെന്ന് മനസ്സിലാക്കാനുള്ള നിര്‍ദേശം ഉണ്ട്, 'അലോപ്യൂരിനോള്‍' എന്ന മരുന്ന് ആണ് അടുത്തതായി ഉപയോഗിച്ചത്, ഇതിനു പക്ഷേ വൃക്കയ്ക്ക് തകരാറുകളുണ്ടാക്കുക, അല്ലര്‍ജി ഉണ്ടാക്കുക എന്നീ  ഉപദ്രവങ്ങള്‍ ഉള്ളതിനാല്‍ ഏറെ ഉപയോഗിക്കാറില്ല, ഏകദേശം അരനൂറ്റാണ്ടായി മേല്‍പ്പറഞ്ഞ മൂന്നുമാണ് ഗൌട്ടിനുള്ള അലോപതി ചികിത്സ, 'ഫെബുക്സോസ്ടാറ്റ്' എന്ന മരുന്നാണ് ഈയിനത്തില്‍ പുതു മുഖം, അത് വന്നതില്‍ പിന്നെയാണ് ചികിത്സക്ക് തന്നെ ഏറെക്കുറെ മാറ്റം സംഭവിച്ചത്, 'ഫെബുക്സോസ്ടാറ്റ്' യൂറിക് ആസിഡ് ഉത്പ്പാദനത്തെ ഗണ്യമായി കുറക്കുന്നു, കൂടാതെ അല്ലര്‍ജി പോലുള്ള പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കുന്നില്ല, ഇത് പക്ഷേ വേദന സംഹാരികള്‍, 'കൊള്‍ക്കിസൈന്‍' എന്നിവ കൊണ്ട് സന്ധികളുടെ വേദന, നീര് എന്നിവ നിയന്ത്രിച്ചതിന് ശേഷമാണ് ഉപയോഗിക്കേണ്ടത്, ദീര്‍ഘനാള്‍ ഉപയോഗിക്കേണ്ടിയും വരുന്നതായി കാണുന്നുണ്ട്.

5] യൂറിക് ആസിഡിനെ കുറിച്ച് പറഞ്ഞു, ഇനി എന്താണ് യൂറിക് ആസിഡ്? എങ്ങിനെയാണ് അത്ശ രീരത്തില്‍ ഉണ്ടാകുന്നത് ? കോശങ്ങളിലെ ഡി. എന്‍. എ., ആര്‍. എന്‍. എ. എന്നിവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്യൂരിന്‍-പിരമിടിന്‍ എന്ന ഒരു തരം ബോണ്ടുകള്‍ കൊണ്ടാണ്, കോശങ്ങളുടെ മെറ്റബോളിസം, ജീനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഈ ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇവ ശരീരത്തിലേക്കെത്തുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ്, ശരീരം തന്നെ കുറച്ച് ഉത്പാദിപ്പിക്കുന്നുമുണ്ട്‌, ഇതില്‍ 'പ്യൂരിന്റെ' വിഘടന ഫലമായി സരീരത്തില്‍ സഞ്ചിതമാകുന്ന വിസര്‍ജ്യ പദാരഥമാണ് യൂറിക് ആസിഡ്, പരിണാമ ശ്രേണിയിലെ ചെറുജീവികളില്‍ ഈ യൂറിക്ആസിഡിനെ നിര്‍വീര്യമാക്കാനുള്ള 'യൂറിക്കേസ്' എന്ന എന്‍സൈം ഉണ്ട്, എന്നാല്‍ മനുഷ്യനില്‍ യൂറിക്കേസ് ഇല്ലാത്തതു കൊണ്ട് ഉണ്ടാക്കപെടുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗവും വൃക്കകള്‍ വഴിയായും ബാക്കിയുള്ള മൂന്നില്‍ ഒരു ഭാഗം കുടല്‍ വഴിയായും ശരീരത്തിന് വെളിയിലേക്ക് പോവുന്നു.

6] രക്തത്തില്‍ യൂറിക് ആസിഡ് സാധാരണ നിലയിലാ ണ് എന്ന് പറഞ്ഞാല്‍ പുരുഷന്മാരില്‍ ഇത് 2.5 നും 7 നും ഇടയിലാണെന്നും, സ്ത്രീകളില്‍ ഇത് 1.5 നും 6 നും ഇടയിലാണെന്നും കുട്ടികളില്‍ 3 നും 4 നും  ഇടയിലാണെന്നും മനസ്സിലാക്കണം, എല്ലാ അളവുകളും മില്ലീ ഗ്രാം പെര്‍ ഡെസി ലിറ്ററില്‍ വായിക്കണം, സ്ത്രീകളില്‍ ആര്‍ത്തവം ഉള്ളപ്പോള്‍ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരില്‍ ഉള്ള 'ഈസ്ട്രോജന്‍ എന്ന ഹോര്‍മോണാണ്, ഈ ഹോര്‍മോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്

7] യൂറിക് ആസിഡ് ദീര്‍ഘ കാലമായി 7 ല്‍ കൂടുതലായി കാണുന്ന പുരുഷന്മാര്‍ക്ക്, കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രം ഗൌട്ടിനുള്ള മരുന്ന് കഴിച്ചാല്‍ മതിയാകും, കാരണം മരുന്നുകളില്‍ ഏറെയും പാര്‍ശ്വ ഫലങ്ങള്‍ കൂടുതലുള്ളവയാണ്, ഇത് ഒരിക്കല്‍ ഗൌട്ടിന്റെ പ്രശ്നങ്ങള്‍ ഉണ്ടായവര്‍ക്കും, വൃക്കയില്‍ കല്ലിന്റെ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ബാധകമല്ല, അവര്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും മരുന്ന് കഴിക്കണം, എന്നാല്‍ അളവ് 12 ല്‍ കൂടുതലാണെങ്കില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ പോലും ചികിത്സ സ്വീകരിക്കണം, അര്‍ബുദ ചികിത്സക്ക് മുന്നോടിയായി യൂറിക് ആസിഡ് കുറക്കാനുള്ള മരുന്ന് നല്‍കാറുണ്ട്, ഇത് യൂറിക് ആസിഡ് അളവ് പെട്ടന്ന് കൂടുന്ന ആളുകള്‍ക്ക് മാത്രം ചെയ്‌താല്‍ മതിയാകും.

8] യൂറിക് ആസിഡ് ശരീരത്തില്‍ കൂടി കാണപ്പെടുന്നത് പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്, ഇതില്‍ ഒന്നാമത്തേത് വൃക്കകള്‍ തകാരാറിലാവുന്നത് മൂലം യൂറിക് ആസിഡിന്റെ വിസര്‍ജ്ജനത്തില്‍ വരുന്ന തകരാറുകള്‍ ആണ്, ഏകദേശം തൊണ്ണൂറു ശതമാനത്തോളം വരും ഇത്, സോറിയാസിസ്, ലുക്കീമിയ, അര്‍ബുദ രോഗങ്ങള്‍, അര്‍ബുദത്തിനുള്ള ചികിത്സയുടെ പ്രതിപ്രവര്‍ത്തനം, മാംസം അമിതമായിട്ടുള്ള ഭക്ഷണം എന്നിവ ഇതില്‍ ഉള്‍പ്പെടും, അമിത ഉത്പാദനത്താല്‍ സംഭവിക്കുന്ന രണ്ടാമത്തെ വിഭാഗം ആകെ പത്തു ശതമാനമേ ഉള്ളൂ, ഇതില്‍ ദീര്‍ഘകാല വൃക്കാരോഗങ്ങള്‍, വൃക്കാസ്തംഭനം, തൈറോയ്ടിന്റെ പ്രവര്‍ത്തനം മന്ദിക്കുക, പാരാ തൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, ടൈയൂറെടിക്സിന്റെ അമിതമായ ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തു പോവുക, കൊഴുപ്പ് രക്തത്തില്‍ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു, മദ്യപാനം മേല്‍പ്പറഞ്ഞ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടുന്നത് കൊണ്ട് യൂറിക് ആസിഡ് കൂടിയാല്‍ 'മദ്യപാനം' പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കണം, കൂടാതെ ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുക, രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവ നിയന്ത്രിക്കുക, മാംസം, പയറു വര്‍ഗങ്ങള്‍, കടല്‍ മത്സ്യങ്ങള്‍ എന്നിവ മിതമായി കഴിക്കുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, ദിവസവും എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക, സന്ധികള്‍ക്ക് തുടര്‍ച്ചയായി സംഭവിക്കുന്ന പരുക്കുകള്‍ക്ക് ശരിയായ ചികിത്സ തേടുക, ഏതൊക്കെ മരുന്നുകളാണ് കഴിക്കുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുക, വേദന സംഹാരികള്‍ മിതമായി മാത്രം ഉപയോഗിക്കുക എന്നിവ നിര്‍ബന്ധമായും ചെയ്തിരിക്കണം,

9] പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, രക്തത്തിലെ അമിത കൊഴുപ്പ്, എന്നിവയെ ഒരുമിച്ച് 'മെറ്റബോളിക് സിണ്ട്രോം' എന്ന് പറയാവുന്നതാണ്, മിക്കവാറും ആളുകളില്‍ ഇതിന്റെ കൂടെ യൂറിക് ആസിഡും ഉയര്‍ന്നു കാണപ്പെടുന്നുണ്ട്, ഇന്‍സുലിന്‍ പ്രതിരോധത്തെ തുടര്‍ന്ന് ഇന്‍സുലിന്റെ പ്രവര്‍ത്തന ശേഷി കുറയുകയും, കരളില്‍ നിന്നും വൃക്കകളില്‍ നിന്നും കൂടുതല്‍ ഗ്ലൂകോസ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു, അതിന്റെ ഫലമായി പേശികളിലേക്കും കൊഴുപ്പ് കലകളിലേക്കുമുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തിന് കുറവ് സംഭവിക്കുന്നു, ഇങ്ങിനെയാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിച്ച് പ്രമേഹമുണ്ടാവുന്നത്, ഈ പ്രതിരോധം മറികടക്കാന്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയും, ഇത് വൃക്കകള്‍ വഴിയുള്ള യൂറിക് ആസിഡിന്റെ വിസര്‍ജ്ജനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു, 'മെറ്റബോളിക് സിണ്ട്രോം' ഉള്ളവര്‍ക്ക് ധമനീ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്, 'ഫ്രെമിംഗ്ഹാം ഓഫ്സ്പ്രിങ്ങി'ന്റെ പഠനം ഇതിലേക്ക് വെളിച്ചം വീശുന്നു, അതിനനുസരിച്ച് 'മെറ്റബോളിക് സിണ്ട്രോം' നൊപ്പം ഉയര്‍ന്ന യൂറിക് ആസിഡും ഉള്ളവര്‍ക്ക് പക്ഷാഘാതവും ഹൃദ്രോഗവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്, ഇവരുടെ കൈകാലുകളിലേക്കുള്ള ധമനികളിലേക്കും തടസ്സം ഉണ്ടാവാം, ഹൃദ്രോഗത്തിനുപയോഗിക്കുന്ന ആസ്പിരിന്‍, രക്തസമ്മര്‍ദം കുറക്കാനുപയോഗിക്കുന്ന 'ടൈയൂറെടിക്സ്' വിഭാഗത്തില്‍ പെടുന്ന 'തയാസൈഡുകള്‍' എന്നിവ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നവയാണ്, കൊളസ്ട്രോളിനുപയോഗിക്കുന്ന 'സ്ടാറ്റിനുകള്‍', ഗൌട്ടിന്റെ ചികിത്സക്കുപയോഗിക്കുന്ന 'കോള്‍ക്കിസൈനു'മായി പ്രതിപ്രവര്‍ത്തിച്ച് പേശീക്ഷയം എന്ന ഉപദ്രവം ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

10] യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല്‌, വൃക്ക സ്തംഭനം എന്നീ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഉണ്ടാകാം, അളവ് പതിമൂന്നില്‍ കൂടിയ അന്‍പതു ശതമാനം പേരിലും വൃക്കയില്‍ കല്ലുണ്ടാവും, മറ്റൊരു രീതിയിലും യൂറിക് ആസിഡ് കല്ലായി പരിനമിക്കാം, യൂറിക് ആസിഡ് പരലുകള്‍ ഒരു ന്യൂക്ലിയസ് പോലെ പ്രവര്‍ത്തിക്കുകയും അതിനു ചുറ്റും കാല്‍സിയം ഓക്സലേറ്റ് അടിഞ്ഞു കൂടി കല്ലുണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ പരലുകള്‍ വൃക്കനാളിയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുന്നത് ഗുരുതരമായ വൃക്കാസ്തംഭനത്തിന് കാരണമാകുന്നു, യൂറിക് ആസിഡ് അനിയന്ത്രിതമായി ഉയരുന്നത് ലിംഫോമ, ലുക്കീമിയ തുടങ്ങിയ അര്‍ബുദ രോഗങ്ങളില്‍, ചികിത്സയെ തുടര്‍ന്ന് അര്‍ബുദ കോശങ്ങള്‍ പെട്ടന്ന് നശിക്കുംപോഴും, അതി കഠിനമായ വ്യായാമ ശീലത്തെ തുടര്‍ന്നും, അപസ്മാര ബാധയെ തുടര്‍ന്നും ആണ്. അത് കൊണ്ട് ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ശരിയായ മുന്‍കരുതലുകള്‍ എടുത്തു വേണം ചികിത്സ ആരംഭിക്കാന്‍, ഇത് ഇപ്പോള്‍ ചെയ്തു വരുന്നുണ്ട്.

11] യൂറിക് ആസിഡിന്റെ അളവ് വളരെ ഉയര്‍ന്നിരിക്കുന്നവരില്‍ രക്തക്കുഴലുകളുടെ ഉള്‍ഭിത്തികളില്‍ പൊതുവേ ഘടനാ പരമായ മാറ്റങ്ങള്‍ കാണുന്നുണ്ട്, ഇവിടങ്ങളില്‍ പ്ലേറ്റ്ലെട്ടുകള്‍ കൂടിചേര്‍ന്ന് രക്തം കട്ട പിടിച്ചാണ് പിന്നീട്ഹൃ ദ്രോഗം ഉണ്ടാകുന്നത്. ഇങ്ങനെയുള്ളവരില്‍ രോഗത്തിന്റെ സകീര്‍ണ്ണത കൂടുതലായിരിക്കുകയും സുഖപ്രാപ്തിക്ക് കാല താമസം നേരിടുകയും ചെയ്യും, ഹൃദയസ്തംഭനം ഉണ്ടായവരില്‍ ആണ് ഏറെ വിഷമതകള്‍ ഉണ്ടാവുക, പരംപരാഗത കാരണങ്ങളായ ഹൈപ്പര്‍ ടെന്‍ഷനും, പ്രമേഹവും, കൊളസ്ട്രോളും കൂടാതെ തന്നെ ഹൃദ്രോഗികളില്‍ യൂറിക് ആസിഡ് ഉയരുന്നു എന്നുള്ളത് ഗവേഷണ ബുദ്ധിയോടെ നോക്കി കാണേണ്ട ഒരു വിഷയമാണ്,

ശുഭം

Tuesday, September 25, 2012

ഇനി ഞാന്‍ ഉറങ്ങട്ടെ...

[കടപ്പാട് : പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയിലെ ലേഖനം.]

അബ്ദുള്ളാക്കാന്റെ അഭിപ്രായത്തില്‍ ഗിന്നസ്സുകാര് രണ്ടു പ്രധാന അവാര്‍ഡ് കൊടുക്കാന്‍ വിട്ടു പോയിട്ടുണ്ട്, ഒന്ന് നീണ്ട പതിമൂന്നു വര്‍ഷം തുടര്‍ച്ചയായി ഉറങ്ങിയ ആദാമിന് അതിനുള്ള അവാര്‍ഡും, ഉറങ്ങിയെണീറ്റപ്പോള്‍ കണ്ട പൊക്കിള്‍ കലയില്‍ ഏറെക്കാലം തടവി പരുവപ്പെട്ട മുഴയില്‍ നിന്നും വാരിയെല്ലോട് കൂടി ഉയിര്‍ കൊണ്ട ഹവ്വക്ക് ആദ്യത്തെ ക്ലോണിംഗ് ശിശുവിനുള്ള അവാര്‍ഡും, അതവര്‍ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ, ഹവ്വയെ ആദ്യം കണ്ടപ്പോള്‍ ഒരേ സമയം ആദാമിന് കൌതുകവും അംപരപ്പും ഉണ്ടായിയത്രേ, കാരണം മാറത്തു രണ്ട് തുടുത്ത മാംപഴവും ആയി ഇരു കൈകളാലും അരക്കെട്ട് മറച്ചും നില്‍ക്കുകയായിരുന്നല്ലോ ഹവ്വ ആദാമിന് മുന്നില്‍. ഒരു അപരിചതന് എന്ത് കാണിക്കണം എന്ത് പാടില്ല എന്ന് ഹവ്വ പാലിച്ച ആ അലിഖിത നിയമം ഇന്നും പാലിക്കപ്പെട്ടു പോരുന്നുണ്ട്,

അബ്ദുള്ളക്കയ്ക്ക് ഈ കഥ കേട്ടപ്പോള്‍ കൌതുകം തോന്നിയ ഭാഗം ആദമിന്റെ ഉറക്കം ആണ്, തുടര്‍ന്ന് ഉറക്കത്തെക്കുറിച്ച് തന്റെ നിരീക്ഷണങ്ങളാണ് ഇക്കാ പങ്കു വക്കുന്നത്, സൌദിയില്‍ ആളുകള്‍ക്ക് രണ്ടു ഷിഫ്റ്റ്‌ ആയിട്ടാണ് ജോലി. അത് കൊണ്ട് അവിടെയൊക്കെ ഉറക്കം രണ്ടു നേരമാണത്രേ, അങ്ങിനെയാണ് അബ്ദുല്ലാക്ക പകലുറക്കത്തില്‍ കിനാവുകള്‍ കാണാന്‍ തുടങ്ങിയതു, ഉറക്കം കൂടിയാല്‍ മദ്യപിച്ചു മത്തനായവന്റെ അവസ്ഥയും കുറഞ്ഞാല്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും ഇക്കയുടെ തുടര്‍ന്നുള്ള ചില നിരീക്ഷണങ്ങളാണ്, ഉറക്കം കൂട്ടിവച്ചു ചെയ്തു തീര്‍ക്കാവുന്ന ഒരു ഹോം വര്‍ക്ക് അല്ലെന്നും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്, ഉറക്കത്തിന്റെ ഫിലോസഫിയേക്കുറിച്ചും ഇടക്ക് വാചാലനാകുന്നുണ്ട്, ഉറക്കത്തില്‍ ശരീരത്തിന്റേയും മനസ്സിന്റേയും ബോധം അല്ലെങ്കില്‍ 'സെല്‍ഫ്' മറഞ്ഞ് പോയി സുഖം, ദുഃഖം, വേദന എന്നിങ്ങനെയുള്ള വികാരങ്ങളെല്ലാം നിശ്ശേഷം പോയി, സ്വയം ഇല്ലാതെയാവുന്ന ഉറക്കം, നിശ്ചിതമായ മരണത്തിലേക്കുള്ള നമ്മുടെ പരിണാമം ആണെന്ന് ഇക്ക സൂചിപ്പിക്കുന്നു, നിത്യം ഇത് പരിശീലിപ്പിക്കുന്നത് 'നിയതി'യുടെ ഒരു ലീലയാണെന്ന് പറഞ്ഞു കൊണ്ടാണ് ആ ഭാഗം ഇക്ക അവസാനിപ്പിക്കുന്നത്.

ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ ഒരു 'ബയോളജിക്കല്‍ ക്ലോക്കു'ണ്ടെന്നും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ക്രമീകരിക്കാമെന്നും ഇക്ക തുടര്‍ന്ന് പറയുന്നു, ഉറങ്ങുന്ന സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'മെലാടോണിന്‍' എന്ന ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചാണ് 'ജെറ്റ്ലാഗ്' പോലുള്ള അവസ്ഥകള്‍, അതായത് ഭൂഗോളത്തിന്റെ മറുഭാഗത്ത്‌ വിമാനത്തില്‍ എത്തി ചേര്‍ന്നാല്‍ ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ നമ്മള്‍ക്കുണ്ടാകുന്ന പകലുറക്കം, പരിഹരിക്കുന്നതെന്നും ഇക്ക വെളിപ്പെടുത്തുന്നു, ഉറക്കത്തെ ഉണ്ടാക്കാന്‍ 'ട്രിപ്ടോഫാന്‍' എന്ന അമിനോആസിഡ് അടങ്ങിയ ചൂടു പാല്‍, വാഴപ്പഴം, തേന്‍, മുട്ട എന്നിവ കഴിക്കണമെന്നും, ഉറക്കാതെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ അതായത് ഉറങ്ങുന്നതിനു മുന്‍പ് മദ്യപിക്കുക, വെള്ളം കുടിക്കുക, എരിവും പുളിയും അമിതമായി കഴിക്കുക, വറുത്തത് കഴിക്കുക, ചായ, കാപ്പി ഇവ കുടിക്കുക, 'കഫീന്‍' അടങ്ങിയ ഗുളികകള്‍ കഴിക്കുക എന്നിവ ഒഴിവാക്കണമെന്നും പറയുന്നുണ്ട്,

തൊണ്ണൂറു മിനിട്ട് ദൈര്‍ഘ്യമുള്ള സൈക്കിളുകള്‍ ആയിട്ടാണ് നമ്മള്‍ ഉറങ്ങുന്നത്, ആദ്യത്തെ സൈക്കിള്‍ 'നോണ്‍ റാപ്പിഡ് ഐ മൂവ്മെന്റ്' എന്നും രണ്ടാമത്തേത് കൃഷ്ണമണികള്‍ ചലിച്ചു തുടങ്ങുന്ന 'റാപ്പിഡ് ഐ മൂവ്മെന്റും', ഉറക്കത്തിന് ടൈം പീസ്‌ വക്കുകയാണെങ്കില്‍ എപ്പോഴും ഒന്നരയുടെ ഗുണിതങ്ങളായി വേണം വക്കാന്‍, കൂടാതെ ഓരോ പ്രായക്കാര്‍ക്കും എത്ര മാത്രം ഉറക്കം വേണമെന്നതും പറഞ്ഞു ഇക്ക ഈ ലേഖനം അവസാനിപ്പിക്കുന്നു,

ഡോക്ടര്‍ സുഹൃത്തുക്കള്‍ ഇതൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണെന്ന സദുദ്ദേശമാണ് ഈ 'ആര്‍ട്ടിക്കിള്‍ റിവ്യൂ'വിന് പിന്നില്‍ :-)))

[രണ്ടു മാസം പ്രായം വരെ പതിനെട്ടു മണിക്കൂറും, ഒരു വയസ്സ് വരെ പതിനഞ്ചും, മൂന്നു വയസ്സ് വരെ പതിനാലും, അഞ്ചു വയസ്സ് വരെ പതിമൂന്നും, പന്ത്രണ്ടു വയസ്സ് വരെ പതിനൊന്നും, പതിനെട്ടു വയസ്സ് വരെ പത്തും, അതിനു മുകളില്‍ പ്രായമുള്ളവര്‍ ഒന്‍പതും മണിക്കൂര്‍ ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്.]